Latest Updates

ബംഗളൂരു: കമല്‍ഹാസന്റെ പുതിയ ചിത്രം തഗ് ലൈഫ് ല്‍ കര്‍ണാടക ഫിലിം ചേംബര്‍ ഏര്പ്പെടുത്തിയ വിലക്കിനെതിരെ കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ് കമല്‍ ഇന്റര്‍നാഷണല്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. ഫിലിം ചേംബറിന്റെ നടപടി അസാധുവായതിനാല്‍ വിലക്ക് പിൻവലിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കന്നട ഭാഷ തമിഴില്‍ നിന്നുണ്ടായതാണെന്ന പ്രസ്താവനയില്‍ താരം മാപ്പുപറയണമെന്നാണ് ഫിലിം ചേംബര്‍ പറയുന്നത്. അല്ലാത്തപക്ഷം സിനിമ കര്‍ണാടകത്തില്‍ റിലീസ് ചെയ്യില്ലെന്നും സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. കന്നഡഗികരുടെ വികാരത്തെ വ്രണപ്പെടുത്തിയ കമല്‍ഹാസന്‍ ക്ഷമാപണം നടത്തിയില്ലെങ്കില്‍ സിനിമയുടെ റിലീസ് തടയണമെന്ന് സാംസ്‌കാരികമന്ത്രി ശിവരാജ് തംഗടഗിയും അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാനത്തിനെതിരായ പ്രസ്താവനയാണ് കമല്‍ നടത്തിയതെന്ന് ഫിലിം ചേംബര്‍ പറയുന്നു. നടന്റെ പരാമര്‍ശത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും എതിര്‍ക്കുന്നു. ഈ സാഹചര്യത്തില്‍ ക്ഷമാപണം നടത്താതെ സിനിമ കര്‍ണാടകയില്‍ റിലീസ് ചെയ്യില്ല. തീയറ്റര്‍ ഉടമകളോ വിതരണക്കാരോ ചിത്രം എടുക്കാതെ തങ്ങള്‍ എങ്ങനെ റിലീസ് ചെയ്യുമെന്നും ഫിലിം ചേംബര്‍ ഭാരവാഹികള്‍ ചോദിച്ചു. ജൂണ്‍ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. പരാമര്‍ശത്തിനെതിരേ ഉയരുന്ന പ്രതിഷേധങ്ങളെക്കുറിച്ച് കമല്‍ഹാസനെ ഇ- മെയില്‍ വഴി സംഘടന അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് ഇതുവരെ മറുപടി ലഭിച്ചില്ലെന്ന് സംഘടന വ്യക്തമാക്കി. നേരത്തെ, ചെന്നൈയില്‍ ഡിഎംകെ ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ പരാമര്‍ശത്തില്‍ താന്‍ മാപ്പുപറയില്ലെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കിയിരുന്നു. 'ഇത് ജനാധിപത്യരാജ്യമാണ്. ഞാന്‍ നിയമത്തിലും നീതിയിലും വിശ്വസിക്കുന്നു. സ്നേഹം എപ്പോഴും വിജയിക്കും എന്ന് ഞാന്‍ കരുതുന്നു. കര്‍ണാടകയോടും ആന്ധ്രാപ്രദേശിനോടും കേരളത്തോടുമുള്ള എന്റെ സ്നേഹം യഥാര്‍ഥമാണ്. എന്തെങ്കിലും അജണ്ട ഉള്ളവരല്ലാതെ ആരെങ്കിലും അതിനെ സംശയിക്കില്ല. നേരത്തേയും എനിക്കെതിരെ ഭീഷണികള്‍ ഉണ്ടായിട്ടുണ്ട്. തെറ്റുപറ്റിയെങ്കില്‍ ഞാന്‍ മാപ്പുപറയും, ഇല്ലെങ്കില്‍ പറയില്ല', എന്നായിരുന്നു കമല്‍ ഹാസന്റെ വാക്കുകള്‍.  

Get Newsletter

Advertisement

PREVIOUS Choice